റാന്നി: മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നൽകാനാകാത്തതിൽ മനംനൊന്ത് നാൽപ്പത്തേഴുകാരൻ ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവിൽ വി.ടി.ഷിജോയാണ് മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ചത്. ഞയറാഴ്ച്ച വൈകിട്ടാണ് ഷിജോയുടെ മൃതദേഹം കണ്ടെത്തിയത്. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് മരിച്ച ഷിജോ. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്. ഷിജോുടെ ഭാര്യ എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. എന്നാൽ, കഴിഞ്ഞ 12 വർഷമായി ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല.ഷിജോയുടെ മകന് ഈറോഡിലെ എൻജിനീയറിങ് കോളജിൽ പ്രവേശനം ശരിയായിരുന്നു. ഇതിന് ആവശ്യമായ പണം നൽകാൻ കഴിയാതെവന്നതോടെ ഷിജോ ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനെതിരെയും ബന്ധുക്കൾ ആരോപണമുന്നയിച്ചു.ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ 12 വർഷമായി നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂളിൽ അധ്യാപികയായിരുന്നു. എന്നാൽ, ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശിക നൽകാൻ ഉത്തരവിട്ടിരുന്നു. എന്നിട്ടും ഡിഇഒ ഓഫിസിൽ നിന്ന് ശമ്പള രേഖകൾ ശരിയാകാത്തതിനെ തുടർന്ന് ഇവർ വകുപ്പു മന്ത്രിയെ പലതവണ സമീപിച്ചു. തുടർന്ന് ശമ്പളം നൽകാൻ മന്ത്രിയുടെ ഓഫിസിൽ നിന്ന് രേഖകൾ ശരിയാക്കി നൽകാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനു തയാറായില്ല. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല.