തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദ ചാമി ജയിൽ ചാടിയ സംഭവത്തിൽ ആരുടേയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറി. അംഗപരിമിതി ഉണ്ടെങ്കിലും ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് അസാമാന്യമായ കരുത്തുണ്ട്. ഒരാളെയോ രണ്ടു പേരെയോ അയാൾക്ക് നിസാരമായി ആക്രമിക്കാനുള്ള കരുത്ത് ഈ കൈക്ക് മാത്രമുണ്ട്. ശാരീരിക പരിശോധനകളും ഇത് വ്യക്തമാണ്. ജീവനക്കാരോ തടവുകാരോ ഇയാളെ സഹായിച്ചതിന് തെളിവില്ല. അതേസമയം, ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ വിമർശനമുണ്ട്.തുണി ഒരു വടത്തിനു സമാനമായി ഉപയോഗിച്ചാണ് ഇയാൾ ജയിലിന്റെ സുരക്ഷാ മതിൽ ചാടിക്കടന്നത്. എന്നാൽ, സെല്ലിൽ തുണി എങ്ങനെ എത്തി എന്നതിലാണ് പിന്നെയും ആശയക്കുഴപ്പം ഉള്ളത്. സെല്ലിൽ എലി കടക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ല. റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത്. ആദ്യത്തെ ചെറുമതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകൾ ഉപയോഗിച്ചു. ഒരു വീപ്പ നേപത്തെ മതിലിന് സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടെ ജയിൽ വളപ്പിൽ നിന്ന് ശേഖരിച്ചു.ജയില്‍ അഴികൾ മുറിച്ചതിൽ വിശദമായ ശാസ്ത്രീയ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എത്ര ദിവസം കൊണ്ട്,ഏത് ആയുധം ഉപയോഗിച്ച് എന്നത് ശാസത്രീയമായി കണ്ടെത്തണം. ഏറെ കോളിളക്കം സൃഷ്‌ടിച്ച സൗമ്യ കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി. പ്രതി ജയിൽ ചാടിയതിനെ തുടർന്ന് നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.