ഷാർജ: ഷാർജയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണം ആത്മഹത്യ. കൊല്ലം തേവലക്കര സ്വദേശിയായ അതുല്യയുടെ ഫോറൻസിക് പരിശോധന ഫലം പുറത്ത്. ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് അധികൃതർ ഫോറൻസിക് ഫലം കൈമാറി. അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിന് പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു. ഈമാസം 19-ന് പുലർച്ചെയാണ് അതുല്യയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നാളെ പൂർത്തിയാകും.അതേസമയം, അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്ന സതീഷിന് കമ്പനി രേഖാമൂലം പിരിച്ചുവിടൽ കത്ത് നൽകുകയായിരുന്നു. ഒരു വർഷം മുൻപാണ് സതീഷ് ഈ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ വീഡിയോകളും പരിഗണിച്ചാണ് കമ്പനിയുടെ നടപടിയെന്ന് അധികൃതർ അറിയിച്ചു.