കൽപ്പറ്റ: വയനാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തിൽ ബോട്ടിങ്ങിനായി കാത്തുനിൽക്കുകയായിരുന്ന കുടുംബത്തിലെ കുട്ടി വെള്ളത്തിൽ വീണു. എന്നാൽ, തടാകക്കരയിലുണ്ടായിരുന്ന ജീവനക്കാരൻ സഫീറിൻ്റെ ധീരമായ ഇടപെടൽ നിമിഷങ്ങൾക്കകം ആ കുഞ്ഞിന് രക്ഷയായി. അമ്മയുടെ കൈയ്യിൽ നിന്ന് പിടിവിടുവിച്ച് മുന്നോട്ടോടിയ കുഞ്ഞ് അപ്രതീക്ഷിതമായി തടാകത്തിലേക്ക് വീഴുകയായിരുന്നു.ഈ സംഭവം നടന്ന ഉടൻ തന്നെ, യാതൊന്നും ആലോചിക്കാതെ സഫീർ തടാകത്തിലേക്ക് ചാടുകയും കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു. ഈ നിർണ്ണായക നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്.വൈറലായ വീഡിയോ ദൃശ്യങ്ങളിൽ, തടാകത്തിൽ ബോട്ടിംഗ് ആസ്വദിക്കുന്ന കുടുംബാംഗങ്ങളെ നോക്കി കുട്ടിയുടെ അമ്മ കൈവീശി കാണിക്കുന്നത് വ്യക്തമാണ്. ഈ സമയം അമ്മ കുട്ടിയുടെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു. എന്നാൽ, കുഞ്ഞ് പിടിവിടുവിക്കാൻ ശ്രമിക്കുന്നതും പെട്ടെന്ന് കൈവിടുവിച്ച് മുന്നോട്ട് ഓടി തടാകത്തിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഒട്ടും വൈകാതെ സഫീർ വെള്ളത്തിലേക്ക് ചാടുകയും കുഞ്ഞിനെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. ഈ സമയത്ത്, സമീപത്തുണ്ടായിരുന്ന മറ്റൊരു യുവാവ് കരയിൽ നിന്ന് കുഞ്ഞിനെ പിടിച്ചെടുക്കാൻ സഹായിക്കുകയും ചെയ്തു.താൻ രക്ഷപ്പെടുത്തിയ കുട്ടിയുടെ കുടുംബത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്ന് സഫീർ പറഞ്ഞു. കോഴിക്കോട് നിന്നുള്ള സന്ദർശകരായിരുന്നു അവർ എന്നാണ് കരുതുന്നതെന്നും സഫീർ കൂട്ടിച്ചേർത്തു. “ഞാൻ എൻ്റെ ജോലി മാത്രമാണ് ചെയ്തത്. ആരായാലും ആ സമയത്ത് ഇങ്ങനെയേ ചെയ്യൂ,” സഫീർ പറഞ്ഞു. തൻ്റെ പ്രവൃത്തി ഒരു ധീരകൃത്യമായി കാണുന്നില്ലെന്നും മനുഷ്യസഹജമായ പ്രതികരണമായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!