മഡ്രിഡ്: ലിവർപൂളിന്റെ പോർചുഗീസ് താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു. 28 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ആൻഡ്രെ സിൽവയും മരിച്ചെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്പെയിനിലെ സമോറയിൽ പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ആണ് അപകടം നടന്നത്.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് താരം യാത്ര ചെയ്ത ഒരു ലംബോർഗിനി കാർ റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് താരത്തിന്‍റെ വിവാഹം നടന്നത്. ദീർഘകാല പങ്കാളിയായിരുന്ന റൂട്ട് കാർഡോസോയെയാണ് താരം വിവാഹം കഴിച്ചത്, അവർക്ക് മൂന്ന് കുട്ടികളുണ്ട്.1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. മരണപ്പെട്ട ജോട്ടയുടെ സഹോദരൻ 26 കാരനായ ആൻഡ്രെ സിൽവ പോർച്ചുഗീസ് രണ്ടാം നിര ക്ലബ്ബായ പെനാഫിയേലിന്‍റെ താരമായിരുന്നു.