ന്യൂഡൽഹി: കൊവിഡ് വാക്സിനുകളും യുവാക്കളിലെ ഹൃദയാഘാതവും തമ്മിൽ ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് നിർണായക കണ്ടെത്തലുമായി പഠനം. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) എയിംസും നടത്തിയ പഠനങ്ങളിലാണ് യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങൾ കൂടിവരുന്നതിന് കാരണം കൊവിഡ് വാക്സിനല്ലെന്ന് വ്യക്തമാകുന്നത്.കൊവിഡിനുശേഷം യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങൾ കൂടിവരുന്നതിന് ആരോഗ്യ മേഖലയിൽ തന്നെ ഏറെ ചർച്ചയായിരുന്നു. കോവിഡ് കുത്തിവെയ്പ്പ് എടുത്ത യുവാക്കളിൽ ഭൂരിഭാഗം പേരും കുഴഞ്ഞു വീണോ ഹൃദയാഘാതം മൂലമോമരണപെടുന്നുവെന്നായിരുന്നു മുഖ്യ ആരോപണം. ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും സംയുക്തമായി പതിനെട്ടിനും 45നും ഇടയിൽ പ്രായമുള്ളവരെയാണ് പഠനവിധേയരാക്കിയത്.ജീവിത ശൈലികളും മുൻകാല സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവുമൊക്കെയാണ് മരണത്തിന് പിന്നിലെ പ്രധാന കാരണമെന്നും പുതിയ പഠനത്തിൽ വ്യക്തമായി. കോവിഡ് കുത്തിവെയ്പ്പ് വേണ്ടത്ര പരിശോധനയില്ലാതെ തിടുക്കപ്പെട്ട് എടുത്ത തീരുമാനമാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. കൊവിഡ് വാക്സിൻ എടുക്കരുതെന്നും നിരവധി പ്രചാരണങ്ങൾ ഉയർന്നിരുന്നു.19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ടെർഷ്യറി കെയർ ആശുപത്രികളിലായി 2023 മെയ് മുതൽ ഓഗസ്റ്റ് വരെ ഈ പഠനം നടത്തി. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാന്മാരായി തോന്നിയെങ്കിലും പെട്ടെന്ന് മരിച്ച വ്യക്തികളിലാണ് പഠനം നടത്തിയത്. COVID-19 വാക്സിനേഷൻ യുവാക്കളിൽ പെട്ടെന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയതായും ഐസിഎംആർ വ്യക്തമാക്കി.