സേലം: തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേയ്ക്ക് കൊണ്ടുപോയി. അപകടത്തിൽ പരിക്കേറ്റ ഷൈനിന്റെ അമ്മയേയും സഹോദരനേയും ഷൈനൊപ്പം തൃശൂരിലേയ്ക്ക് കൊണ്ടുപോയി. അപകടത്തിൽ മരണപ്പെട്ട ഷൈനിന്റെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസും ഇവരെ അനുഗമിക്കുന്നുണ്ട്. ഇന്ന് രാവിലെ 6.10 ന് ധർമ്മപുരി കൊമ്പനഹള്ളിയിൽവെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.നടന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപകടത്തില്‍ പിതാവ് ചാക്കോ മരിച്ചിരുന്നു. തമിഴ്നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് ഷൈനും കുടുംബവുംസഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടം നടക്കുമ്പോള്‍ കാറിന്റെ മധ്യഭാഗത്താണ് പിതാവ് ഇരുന്നിരുന്നത്. പിന്‍സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു ഷൈന്‍. അമ്മയ്ക്കും സഹോദരനും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സയ്ക്ക് പോകവേയായിരുന്നു അപകടം. തൊടുപുഴയിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ഷൈനിന്റെ ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല.