കട്ടപ്പന: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം ഏലതോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കള്‍ കടിച്ച് വലിച്ച നിലയിലായിരുന്നു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ പൂനം സോറന്‍ എന്ന യുവതിയെയും ഭര്‍ത്താവ് മോത്തിലാല്‍ മുര്‍മുവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച കുഞ്ഞിന് ജന്മം നല്‍കിയതായി യുവതി സമ്മതിക്കുകയായിരുന്നു.കുഞ്ഞ് ജനിച്ചപ്പോള്‍ ജീവനില്ലായിരുന്നുവെന്നും തുടര്‍ന്ന് കുഴിച്ചിട്ടതാണെന്നുമാണ് പൂനം സോറന്‍ പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ യുവതിയുടെ മൊഴിയില്‍ പോലീസിന് സംശയമുണ്ടായി. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി സമ്മതിച്ചതായി പോലീസ് പറയുന്നു. പൂനം സോറന്റെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.പൂനം സോറന്റെ മുന്‍ഭര്‍ത്താവ് ഏഴ് മാസം മുന്‍പ് മരിച്ചു പോയിരുന്നു. ഡിസംബര്‍ മാസത്തിലാണ് മോത്തിലാല്‍ മുര്‍മുവിനെ ഇവര്‍ വിവാഹം ചെയ്തതത്. അതിന് ശേഷമാണ് എസ്റ്റേറ്റില്‍ ജോലിയ്ക്ക് വരുന്നത്.