കോഴിക്കോട് പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തിൽ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് ആക്രമണം നടത്തിയത്. ബാലുശേരി സ്വദേശി പ്രശാന്തിനെ മേപ്പയ്യൂര്‍ പാെലീസ് കസ്റ്റഡിയിലെടുത്തു.പ്രബിഷ പ്രശാന്തുമായി വേർപിരിഞ്ഞിട്ട് രണ്ടര വർഷമായി. ഇതിനിടയിൽ പലതവണ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രബിഷയുടെ അമ്മ സ്മിത പറയുന്നു. അമിത മദ്യപാനിയും ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളുമാണ് പ്രശാന്ത്. മർദ്ദനം സഹിക്ക വയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചതെന്നും പ്രബിഷയുടെ അമ്മ വെളിപ്പെടുത്തി. പക്ഷേ പിന്നെയും ഭീഷണി തുടർന്നു. മുമ്പ് പ്രശാന്തിന്റെ ആക്രമണത്തിൽ മകളുടെ കണ്ണിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.