പാലക്കാട് : നവവധു ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസം ശാലിനി (31) ആണ് പൊലീസ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. നേരത്തെ ഈ യുവതിയുടെ ഭർത്താവ് കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാറിൻ (37) ഇതേ കേസിൽ അറസ്റ്റിലായിരുന്നു.കഴിഞ്ഞവർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കടമ്പഴിപ്പുറം കേന്ദ്രീകരിച്ച് വാടകവീടെടുത്ത് താമസിച്ച് ഭർത്താവുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരൻ്റെ പണം പല തവണ സമൂഹ മാധ്യമം വഴിയാണ് തട്ടിയെടുക്കുകയായിരുന്നു. ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചുവെന്ന് പറഞ്ഞ് വിവാഹാലോചനയുമായി പരസ്യം നൽകിയയാളുടെ സഹതാപം പിടിച്ചുപറ്റി. ചികിത്സ ചെലവ് പലരിൽ നിന്ന് വായ്പ വാങ്ങിയതിനാൽ കടം വീട്ടാൻ പല തവണ പണം ആവശ്യപ്പെട്ടു. പണം മുഴുവനും തീർന്നതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്.സംസ്ഥാനത്തിനകത്ത് നിരവധി വിവാഹ തട്ടിപ്പു കേസ്സുകളിൽ പ്രതിയാണ് ശാലിനിയെന്ന് പൊലീസ് പറഞ്ഞു. പ്രമുഖ മലയാള പത്രങ്ങളിലെ പുനർവിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിൻ്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാണ് ആദ്യം പരിചയപ്പെട്ടിരുന്നത്. മധ്യപ്രദേശിൽ അധ്യാപികയായി ജോലി ചെയ്ത് വരുകയാണ് താനെന്ന് പറഞ്ഞു വഞ്ചിച്ചു. വിവാഹം കഴിക്കാൻ തെയ്യാറാണെന്ന് അറിയിച്ചു സ്നേഹം നടിച്ചു കൂടുതൽ സൗഹൃദം പുതുക്കി യാണ് സന്ദേശങ്ങൾ അയച്ചിരുന്നത്.പ്രതികൾക്കെതിരെ വഞ്ചന കുറ്റത്തിനാണ് കോങ്ങാട് പൊലീസ് കേസ് രജിസ്ട്രർ ചെയ്തിരുന്നത്. ഭർത്താവ് പൊലീസ് പിടിയിലായതോടെ യുവതി നാടകീയമായി രക്ഷപ്പെട്ടു ഒളിവിൽ പോയി. പ്രതിയെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. മണ്ണാർക്കാട് ഡി.വൈ.എസ്.പി.വി.എ.കൃഷ്ണദാസ്, കോങ്ങാട് സി.ഐ.വി.എസ്.മുരളിധരൻ, എസ്.ഐ.കെ.മണികണ്ഠൻ, വനിത സിവിൽ പൊലീസ് ഓഫീസർമാരായ അനിത, ലതിക, സി.പി.ഒ.മാരായ സജീഷ്, സുദേവൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.