വെഞ്ഞാറമൂട്: അഞ്ചുപേരെ ക്രൂരമായി തലയ്ക്കടിച്ച് കൊന്ന അഫാനെ ജയിലിൽ നിന്നും ഇറക്കാൻ സഹായിക്കണമെന്ന അപേക്ഷയുമായി ഉമ്മ ഷെമീന. കഴിഞ്ഞ ദിവസം ഷെമിയെ സന്ദർശിച്ചവരോടായിരുന്നു ഇവർ ഇക്കാര്യം ആവശ്യപ്പെട്ടത്. അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ ഷെമി നിലവിൽ വെഞ്ഞാറമൂട് കുറ്റിമൂട് പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. മകനെ രക്ഷിക്കാൻ സഹായിക്കണം എന്നായിരുന്നു ഇവിടെയെത്തിയവരോട് ഷെമി ആവശ്യപ്പെട്ടത്.അതിനിടെ, അഫാനെതിരെ ഉമ്മ ഷെമീന ഇന്നലെ ആദ്യമായി മൊഴിനൽകി. മകൻ അഫാന്റെ ആക്രമണത്തിലാണ് തനിക്ക് പരിക്കേറ്റതെന്നാണ് ഷെമീനയുടെ മൊഴി. ഇതാദ്യമായാണ് ഷെമീന മകനെതിരെ മൊഴി നൽകുന്നത്. കട്ടിലിൽ നിന്നും വീണാണ് തനിക്ക് പരിക്കേറ്റത് എന്നായിരുന്നു ഇവർ ഇതുവരെ പൊലീസിനോട് പറഞ്ഞിരുന്നത്. ഭർത്താവിനോടും ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, കിളിമാനൂർ എസ്എച്ച്ഒക്ക് നൽകിയ മൊഴിയിലാണ് ഷെമീന മകൻ അഫാൻ തന്നെ ആക്രമിച്ചെന്ന വിവരം വെളിപ്പെടുത്തിയത്.തനിക്ക് 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമീനയുടെ മൊഴി. ഇക്കാര്യം ഭർത്താവിന് അറിയില്ലെന്നും ഷെമീന പറഞ്ഞു. സംഭവദിവസം 50,000രൂപ തിരികെ നൽകണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു. ഇത് സഹിക്കാനാകാതെയാണ് അഫാൻ ക്രൂരത കാട്ടിയതെന്നും ഷെമീന വെളിപ്പെടുത്തി.തട്ടത്തുമലയിലെ ബന്ധുവീട്ടിൽ നിന്നും തിരികെ വീട്ടിലെത്തിയപ്പോൾ അഫാൻ ആദ്യം തന്റെ കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു എന്ന് ഷെമീന പൊലീസിനോട് പറഞ്ഞു. ഇതോടെ ബോധം നഷ്ടമായി. പിന്നെ ബോധം വന്നപ്പോൾ അഫാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. മക്കളുമൊത്ത് ആത്മഹത്യചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായും അഫാന്റെ ഉമ്മ പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി യുട്യൂബിൽ ഇളയമകനെകൊണ്ട് പലതും ഗൂഗിളിൽ സെർച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീനയുടെ മൊഴിയിലുണ്ട്.അതേസമയം, പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. അച്ഛൻറെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസിൽ ഇന്നലെ കസ്റ്റഡിൽ വാങ്ങിയ പ്രതിയെ പൊലീസ് വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാൻ നിരന്തരം അധിക്ഷേപിച്ചത് കൊണ്ടാണ് പിതൃസഹോദരനായ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി.തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അഫാൻ താൻ ചെയ്ത ക്രൂരതകൾ പൊലീസിനോട് വിവരിച്ചത്. 80,000 രൂപ ലത്തീഫിൽ നിന്നും കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. അച്ഛൻ്റെ അമ്മയുടെ സ്വർണം വാങ്ങുന്നതിനും തടസ്സം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ലത്തീഫിനെ വകവരുത്താൻ കാരണം. അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛൻ്റെ അമ്മയെ കൊന്നു. അതിനുശേഷമാണ് ലത്തീഫിൻ്റെ വീട്ടിലെത്തുന്നത്. അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയി. ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീൻ്റെ തലയിൽ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നിൽ ചെന്ന് ആക്രമിച്ചുകൊന്നു. ലത്തീഫിൻ്റെ മൊബൈലും കാറിൻ്റെ താക്കോലും 50 മീറ്റർ അപ്പുറം കാട്ടിലേക്കറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഈ മൊബൈൽ ഫോൺ അഫാൻ്റെ സാനിധ്യത്തിൽ പൊലീസ് ഇന്നലെ കണ്ടെത്തി.ആക്രമണം തടസ്സപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാൻ മുളക്പൊടിയും അഫാൻ വാങ്ങിവെച്ചിരുന്നു. വീട്ടിലെത്തിച്ചുള്ള പരിശോധനയിലാണ് മുളകുപൊടി പൊതിഞ്ഞത് കണ്ടെത്തിയത്. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുളക്പൊടിയുമുണ്ടായിരുന്നത്. കൊലപാതകം തടസ്സപ്പെടുത്താൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ കണ്ണിലേക്കറിനായിരുന്നു മുളക്പൊടിയെന്ന് അഫാൻ പൊലീസിന് മൊഴി നൽകി.