തിരുവനന്തപുരം: പാറശാല കൊറ്റാമത്ത് ദന്തഡോക്ടറായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പഠനം പൂർത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികൾ ഇല്ലാത്തതിലും യുവതി വലിയ നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. പാറശ്ശാല കൊറ്റാമം ശിവശ്രീയിൽ സൗമ്യ (31)യാണ് ഇന്ന് പുലർച്ചെയോടെ മരിച്ചത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. യുവതി ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൗമ്യ മാനസിക സമ്മർദത്തിനു മരുന്നു കഴിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.സൗമ്യയും ഭർത്താവ് അനൂപും അനൂപിന്റെ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചികിത്സയിൽ കഴിയുകയാണ് അനൂപിന്റെ അമ്മ. വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാൻ കിടന്നത് അനൂപിന്റെ അമ്മയോടൊപ്പമാണ്. രാത്രി ഒരു മണിക്ക് ശേഷം സൗമ്യയെ സമീപത്ത് കാണാത്തതിനെ തുടർന്ന് ഭർതൃമാതാവ് അടുത്ത മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ബാത്റൂമിൽ കഴുത്തിലും കയ്യിലും മുറിവേറ്റ നിലയിൽ സൗമ്യയെ കണ്ടെത്തിയത്.കഴുത്തിലും കൈയിലും മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നാലുവർഷം മുൻപായിരുന്നു സൗമ്യയുടെയും അനൂപിന്റെയും വിവാഹം