കൊച്ചി: ഗർഭിണിയാണെന്നു ഭീഷണിപ്പെടുത്തി യുവാവിൽനിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. പ്രിൻസി എന്ന യുവതിയെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച ശേഷമാണ് യുവതി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.കാക്കനാട് സ്വദേശിയായ ഇരുപത്തെട്ടുകാരന്റെ പരാതിയിലാണ് യുവതി കുടുങ്ങിയത്. യുവാവുമായി പ്രണയബന്ധം സ്ഥാപിച്ച യുവതി താൻ ഗർഭിണിയാണെന്ന് യുവാവിനെ അറിയിക്കുകയായിരുന്നു. പിന്നീട് യുവാവിനെ ഭീഷണിപ്പെടുത്തി ജനുവരി ഒമ്പതിന് യുവാവിൻറെ അച്ഛൻ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് നാലു ലക്ഷം രൂപ പിൻവലിച്ചു.ജനുവരി 28ന് പരാതിക്കാരനെ ഫോണിൽ വിളിച്ച് പത്തു ലക്ഷം രൂപ കൂടി തന്നില്ലെങ്കിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. യുവതിക്കെതിരേ സമാനരീതിയിലുള്ള തട്ടിപ്പു കേസുകൾ പല സ്റ്റേഷനുകളിലും ഉണ്ടെന്നു പൊലീസ് പറഞ്ഞു.