വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾ കോടതിയിൽ കീഴടങ്ങി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയയാണ് പ്രതികൾ കീഴടങ്ങിയത്. പുൽപള്ളി അരീക്കണ്ടി റിയാസ് എന്നയാളെ പ്രതികൾ കഴിഞ്ഞ ദിവസമാണ് കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളായ മീനംകൊല്ലി സ്വദേശികളായ ഒന്നാംപ്രതി പൊന്തത്തിൽ പി.എസ്. രഞ്ജിത്ത് (32), രണ്ടാംപ്രതി പുത്തൻവീട്ടിൽ മണിക്കുട്ടൻ (34), മൂന്നാം പ്രതി മണിക്കുന്നിൽ അഖിൽ (35) എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.ഇവരോടൊപ്പമുള്ള മറ്റൊരു പ്രതിയായ മീനങ്ങാടി കുട്ടിരായംപാലം പൊന്തത്തിൽ റാലിസൺ എന്ന ലിജേഷിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 4 പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.കേസിനാസ്പദമായ സംഭവമുണ്ടായത് ഫെബ്രുവരി 12-നായിരുന്നു. പുൽപള്ളി ബിവറേജസ് ഔട്ലെറ്റ് പരിസരത്തുവെച്ചായിരുന്നു പ്രതികൾ റിയാസിന് മാരകമായി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ റിയാസിനെ സംഭവ സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. ഇവർ പിന്നീട് ഒളിവിൽ പോകുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയവർ അവശ നിലയിൽ വഴിയിൽ കിടന്ന റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതികൾ സഞ്ചരിച്ച വാഹനങ്ങളിലുൾപ്പെട്ട മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാംപ്രതിയുടെ വിവാഹിതയായ സഹോദരിയുമായി റിയസിന് ബന്ധമുണ്ടെന്ന വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.