റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ വിധി പറയുന്നത് നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇത് എട്ടാം തവണയാണ് കേസ് കോടതി മാറ്റുന്നത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുൽ റഹീമും കുടുംബവും നിയമ സഹായ സമിതിയും. 2024 ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍ മോചനം വൈകുകയാണ്.അതേസമയം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടര്‍ച്ചയായി മാറ്റി വെയ്ക്കുന്നതെന്നാണ് അഭിഭാഷകര്‍ നല്‍കുന്ന വിശദീകരണം. റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നല്‍കിയിരുന്നു.2006 നവംബറില്‍ 26–ാം വയസ്സിലാണ് അബ്ദുൽ റഹീം ഹൗസ് ഡ്രൈവര്‍ വീസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിങ്ങിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.