റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ റഹീമും കുടുംബവും നിയമ സഹായ സമിതിയും. പലപ്പോഴായി കേസ് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. ഇത് എട്ടാം തവണയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണയും ഓൺലൈനായി നടന്ന സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽ നിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തിരുന്നു.സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ വധശിക്ഷ ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതിനാൽ ജയിൽ മോചനം അനിശ്ചിതമായി നീളുകയാണ്. റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിെൻറ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ സിറ്റിങ്ങിലും കോടതിയിൽനിന്നും മോചനം സംബന്ധിച്ച കൃത്യമായ തീരുമാനങ്ങളൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ, മോചനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.