ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 2024-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര തിരഞ്ഞെടുക്കപ്പെട്ടു. സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന ബഹുമതിയും ബുമ്രയെ തേടിയെത്തി. ഇന്ത്യ ടി20 ലോകകപ്പ് നേടുന്നതില്‍ ബുമ്ര നിര്‍ണായക പങ്കു വഹിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ ഇന്ത്യ പരമ്പര നേടുമ്പോള്‍ ബുമ്രയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 2024-25 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയ്ക്കായി 32 വിക്കറ്റും ബുമ്ര വീഴ്ത്തി. ഓസീസ് താരം ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഹാരി എന്നിവരെ പിന്തള്ളിയാണ് ബുമ്ര പുരസ്‌കാരം നേടിയത്.രാഹുല്‍ ദ്രാവിഡ് (2004), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2010), രവിചന്ദ്രന്‍ അശ്വിന്‍ (2016), വിരാട് കോലി (2017, 2018) എന്നിവര്‍ക്ക് ശേഷം ഈ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ബുമ്ര. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യന്‍ പേസര്‍ ഈ വര്‍ഷം ആരംഭിച്ചത്. പിന്നാലെ ടി20 ലോകകപ്പില്‍ 8.26 ശരാശരിയില്‍ 15 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കപ്പ് ഉയര്‍ത്തി. മികച്ച പ്രകടനത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു.ടെസ്റ്റിലെ പ്രകടനമാണ് ബുമ്രയെ മറ്റുള്ള താരങ്ങളി നിന്ന് വേറിട്ട് നിര്‍ത്തിയത്. പേസര്‍ 13 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റ് വീഴ്ത്തി, 2024 ല്‍ ഏതൊരു ബൗളറുടെയും ഏറ്റവും ഉയര്‍ന്ന വിക്കറ്റ്. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് നേട്ടം ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിമിഷമാണെന്ന് ബുമ്ര അവാര്‍ട്ട് നേട്ടത്തിന് ശേഷം വ്യക്തമാക്കി. ”പുരുഷ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയതില്‍ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം ശരിക്കും അവിസ്മരണീയമായിരുന്നു, പ്രത്യേകിച്ച് ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് നേടിയത്. അത് എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കും.” ബുമ്ര പറഞ്ഞു.അടുത്ത മാസം നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ബുമ്ര. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്ക്കിടെ ഉണ്ടായ നടുവേദനയില്‍ നിന്ന് അദ്ദഹം പ്രാപിച്ചുവരികയാണ്.