ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയിൽ വീണ്ടും പുതിയ വൈറസ് വ്യാപിക്കുന്നുവെന്ന് സൂചന. ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസാണ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്നത്. നിലവിൽ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.കൂടാതെ, ഡിസംബർ 16 മുതൽ 22 വരെ ശ്വസന സംബന്ധമായ രോഗങ്ങൾ ഉയർന്നതായി ചൈന സ്ഥിരീകരിച്ചിട്ടുമുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. 2001 ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് വിദഗ്ധർ പറയുന്നു. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസിന് നിലവിൽ വാക്സിനുകൾ ലഭ്യമായിട്ടില്ല.