കോഴിക്കോട്: നന്തി മുത്തായം കടപ്പുറത്ത് കരയിൽ കയറ്റിവെച്ചിരുന്ന വള്ളവും എൻജിനും പാറയിൽ തട്ടിത്തകർന്നു. കള്ളക്കടല്‍ പ്രതിഭാസത്തെത്തുടർന്ന് വെള്ളം കരയിലേക്ക് അടിച്ച് കയറി കരയിലിരുന്ന വള്ളവും എൻജിനും ഒഴുകിപ്പോകുകയായിരുന്നു. തുടര്‍ന്ന് പാറയിൽ ഇടിച്ച ഫൈബര്‍ വള്ളവും എന്‍ജിനും തകര്‍ന്നു. പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം നടന്നത്.കരയില്‍ കയറ്റി വച്ചിരുന്ന ടി പി മറിയാസ് എന്ന വള്ളവും എന്‍ജിനും പാറയില്‍ തട്ടി തകര്‍ന്നു. താഴെ പുത്തലത്ത് സാലിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. തകര്‍ന്ന എന്‍ജിന്‍ മുത്തായം കോളനിയിലെ ഷംസുവിന്റേതാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിൽ പുതിയങ്ങാടി ബീച്ച് റോഡ്, നീരൊഴുക്കുംചാൽ, കക്കാടൻചാൽ തീരങ്ങളിലും റോഡുകളിലും വെള്ളം കയറി. സമീപത്തെ പാടങ്ങളിലും വെള്ളം കയറി. മഴയോ കാറ്റോ ഇല്ലാതെ തന്നെ തിരകൾ ഉയർന്നുപൊങ്ങുന്ന പ്രതിഭാസമാണ് കള്ളക്കടൽ. അപ്രതീക്ഷിതമായി തിരകൾ അടിച്ചുകയറി തീരം കവർന്നെടുക്കുന്നതിനാലാണ് കള്ളക്കടൽ എന്ന് വിളിക്കുന്നത്.