പത്തനംതിട്ട: ഇന്നു പുലർച്ചെ പത്തനംതിട്ട കൂടൽമുറിഞ്ഞ കല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളായ നിഖിലും അനുവും വിവാഹിതരായത് വെറും 15 ദിവസം മുമ്പ്. വിവാഹത്തിന് പിന്നാലെ മലേഷ്യൻ യാത്ര കഴിഞ്ഞ് മടങ്ങവെയാണ് നവദമ്പതികളെ മരണം കൂട്ടിക്കൊണ്ടുപോയത്. ഇരുവരെയും എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോകവെയാണ് കാർ അപകടത്തിൽപെട്ടത്.ഇന്ന് രാവിലെ നാലരയ്ക്കാണ് നിഖിലും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നിഖിന്റെ അച്ഛൻ മത്തായി ഈപ്പൻ, അനുവിന്റെ അച്ഛൻ ബിജു പി ജോർജ് എന്നിവരും മരിച്ചു. കഴിഞ്ഞ നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിലെ യാത്ര കഴിഞ്ഞ് എയർപോർട്ടിൽ നിന്ന് മടങ്ങവേയാണ് ദാരുണാന്ത്യം.ഇവരുടെ വീട്ടിലേക്ക് അപകട സ്ഥലത്ത് നിന്ന് വെറും 10 കിലോമീറ്റർ മാത്രം ദൂരമുണ്ടായിരുന്നുള്ളൂ. ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസുമായിട്ടാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ നാലംഗ കുടുംബ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായി തകർന്നു. ബസിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു കാർ. ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിവന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് അപകടം സ്ഥിരമാണെന്നും നാട്ടുകാർ പറയുന്നു. അതേ സമയം ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.