തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷപേപ്പർ ചോർന്ന സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്ണിലെ കണക്ക് പരീക്ഷയുടേയും എസ്എസ്എൽസി പരീക്ഷയിൽ ഇംഗ്ലീഷിന്‍റെയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് വിദ്യാഭ്യാസ മന്ത്രി സ്ഥിരീകിരിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ചോദ്യപേപ്പര്‍ ചോർത്തുന്ന യുട്യൂബ് ചാനലുകാർക്കും ട്യൂഷൻ സെന്‍ററുകള്‍ക്കും താത്കാലിക ലാഭം ഉണ്ടാകും. വലിയ നേട്ടമായാണ് അവർ ഇത് പറയുന്നത്. യൂട്യൂബ് ചാനലുകളിൽ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട. ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്. പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുണ്ടാകും. സ്വകാര്യ ട്യൂഷൻ സെന്ററിൽ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കും. അവരിലേക്കും അന്വേഷണം ഉണ്ടാകും. ചോർന്ന പരീക്ഷകൾ വീണ്ടും നടത്തുന്നതിൽ പിന്നീട് തീരുമാനം ഉണ്ടാകും. ഇപ്പോഴത്തെ പരീക്ഷ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമല്ല. സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിൽ അധ്യാപകർക്ക് നിലവിൽ നിയന്ത്രണം ഉണ്ട്. പലർക്കും എതിരെ നടപടി എടുത്തിട്ടുണ്ട്. കണക്കുകൾ പിന്നീട് പുറത്ത് വിടുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.