കൊച്ചി: പമ്പയിൽ ഭിന്നശേഷിക്കാരന് ഡോളി ലഭിക്കാത്തതിൽ ശബരിമല ചീഫ് പോലീസ് കോർഡിനേറ്ററോട് ഹൈക്കോടതി റിപ്പോർട്ട് തേടി. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. പമ്പ ബസ് സ്റ്റോപ്പിൽ എത്തിയ ഭിന്നശേഷിക്കാരന് ഡോളി ലഭിച്ചില്ലെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമലയുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം പാലോട് സ്വദേശി സജീവിനാണ് ഡോളി നിഷേധിക്കപ്പെട്ടത്.വാഹനം ഇറങ്ങിയ സ്ഥലത്തേക്ക് പോലീസ് ഡോളി വിട്ടില്ല. ദേവസ്വം അധികൃതരെ അറിയിച്ചപ്പോഴും നടപടി ഉണ്ടായില്ല. റോഡിൽ കിടക്കുമെന്ന് പറഞ്ഞപ്പോളാണ് പോലീസ് ഡോളി വിട്ടതെന്ന് സജീവ് ആരോപിച്ചിരുന്നു. വർഷങ്ങളായി ശബരിമലയിൽ ദർശനത്തിന് എത്തുന്ന സജീവ് ഡോളിയിലാണ് സന്നിധാനത്തേക്ക് എത്തിയിരുന്നത്.നിലയ്ക്കലിൽ അനധികൃത കോൺട്രാക്ട് ഗ്യാരേജിൽ ബസുകളുടെ സർവിസുമായി ബന്ധപ്പെട്ട് നിലയ്ക്കൽ സി ഐ യോട് കോടതി റിപ്പോർട്ട് തേടി. പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ തീർത്ഥാടകർക്കായുള്ള ശുചി മുറി സൗകര്യം സംബന്ധിച്ച റിപ്പോർട്ടും നൽകുവാൻ നിർദേശിച്ചിട്ടുണ്ട്. എൻവിയോണ്മെന്റ് അസിസ്റ്റന്റ് എൻജിനിയർക്കാണ് വിഷയത്തിൽ റിപ്പോർട്ട് നൽകാനുള്ള ചുമതല. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിഷയങ്ങളിലും ഇന്ന് ഹൈക്കോടതിയുടെ ഇടപെടൽ വന്ന സാഹചര്യത്തിലാണ് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും റിപ്പോർട്ട് തേടിയത്.