കൊല്ലം: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് മൈലാപൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് കേസ്.നവംബർ 27ന് ആണ് ഉമയനല്ലൂർ സ്വദേശിയായ റിയാസിന് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ വച്ച് തീപ്പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ റിയാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചയോടെയാണ് കൊട്ടിയം പോലീസ് റിയാസിൻ്റെ മൊഴി രേഖപ്പെടുത്തിയത്. സുഹൃത്തുക്കൾ ചേർന്ന് കൊല്ലപ്പെടുത്താൻ ശ്രമിച്ചെന്നാണ് മൊഴി. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചെന്ന് റിയാസ് പോലീസിനോട് പറഞ്ഞു.മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കൊലപാത ശ്രമത്തിന് കേസെടുത്തു. ഓട്ടോറിക്ഷയിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്നും റിയാസ് മൊഴി നൽകി. തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേർ ഓടി പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമായിരുന്നു. പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവർ റിമാൻഡിലാണ്.