കണ്ണൂര്‍: മനസുകൊണ്ട് ബിജെപിയിൽ അംഗത്വം സ്വീകരിച്ച ആളാണ് ജി സുധാകരനെന്ന് അഡ്വ. ബി ഗോപാലകൃഷ്ണൻ. ജി സുധാകരനെ അദ്ദേഹത്തെ വീട്ടിൽ കാണാൻ പോയ ആളാണ് താനെന്നും അദ്ദേഹത്തിന്റെ പാതി മനസ്സ് ബിജെപിക്കൊപ്പമാണെന്ന് എന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ജി സുധാകരനെ ഷാളിട്ട് താൻ സ്വീകരിച്ചു. തന്നെ ജി സുധാകരൻ വീടിനു മുന്നിലെ ഗേറ്റിൽ വന്നാണ് സ്വീകരിച്ച് അകത്തു കൊണ്ടുപോയത്. ആ സ്വീകരണം ബിജെപിയോടുള്ള സ്വീകരണം ആയിരുന്നു.ബിജെപി അവധാനത കാണിച്ചില്ലായിരുന്നെങ്കിൽ ഇ പി ജയരാജൻ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ബിജെപി ഗവർണറായേനെ. ഇ പി ജയരാജൻ പരിപ്പുവടയും കട്ടൻ ചായയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവുമായിരുന്നില്ലെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.ഇപി ജയരാജനെതിരെ കടുത്ത വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. താൻ നിലവാരം ഇല്ലാത്ത ആളാണെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്. ഡൽഹി വരെ കുളിച്ചൊരുങ്ങി വന്നപ്പോൾ ഇ പി ജയരാജന് തന്‍റെ നിലവാരത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നില്ല. തൃശൂര്‍ രാമനിലയത്തില്‍ 107ആം നമ്പർ റൂമിലേക്ക് എത്തി ചർച്ച നടത്തിയപ്പോളും ഇ പി ജയരാജന് തന്‍റെ നിലവാരത്തെ കുറിച് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കൂത്തുപറമ്പിലെ പാർട്ടി പരിപാടിയിലായിരുന്നു ശോഭയുടെ പരാമർശം.