ആലപ്പുഴയിൽ വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതോടെ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ എല്ലാവിധ ചികിത്സയും പരിശോധനയും ആലപ്പുഴയിൽ തന്നെ ഒരുക്കാമെന്ന് വിദഗ്ധ സംഘം അറിയിച്ചതായി കുഞ്ഞിന്റെ പിതാവ് അനീഷ് പ്രതികരിച്ചു. എല്ലാവിധ സഹായവും തുടർന്നുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് പ്രതിനിധികൾ ഉറപ്പ്നൽകിയിട്ടുണ്ട്. ഞങ്ങൾ സാധാരണക്കാരാണ്, ഭാരിച്ച ചികിത്സ താങ്ങാനുള്ള ത്രാണിയില്ല.കുഞ്ഞിന്റെ നിലവിലെ ആരോഗ്യസ്ഥിതി അവർക്ക് ബോധ്യപ്പെട്ടു. ആശുപത്രിയ്ക്കും സ്കാനിംഗ് സെന്ററിനും എതിരെ നടപടി ഉണ്ടാവണം എന്നുള്ളതാണ് തങ്ങളുടെ ആവശ്യം. നിലവിൽ കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. തുടർചികിത്സ സർക്കാർ ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ. ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ഞങ്ങൾക്ക് ആവശ്യപെട്ടിട്ടുണ്ടെന്നും അനീഷ് കൂട്ടിച്ചേർത്തു.സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യ അഡീഷനൽ ഡയറക്ടർ വി.മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘം വണ്ടാനം മെഡിക്കൽ കോളജിൽ എത്തി കുട്ടിയുടെ പരിശോധന പൂർത്തിയാക്കി. രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരത്തു നിന്നും ആരോഗ്യ അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മെഡിക്കൽ കോളജിൽ എത്തിയത്.എക്സ്പേർട്ട് പാനൽ ചേർന്ന് വിലയിരുത്തൽ നടത്തിയ ശേഷമാകും വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക. ഗർഭകാലയളവിൽ ഏഴ് തവണ സ്കാനിംഗ് നടത്തിയിട്ടും ഗർഭസ്ഥശിശുവിന്റെ വൈകല്യങ്ങൾ കണ്ടെത്തിയില്ലെന്ന പരാതിയിൽ കടപ്പുറം വനിതാ ശിശു ആശുപത്രിയിലെ ഡോ.പുഷ്പ, ഡോ.ഷേർളി, നഗരത്തിലെ രണ്ട് സ്വകാര്യ ലബോറട്ടറികളിലെ ഡോക്ടർമാർ എന്നിവർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. ലാബ് റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ വിലയിരുത്തൽ. എന്നാൽ ഡോക്ടർ കുറിച്ച പരിശോധനയിൽ റിപ്പോർട്ട് കൈമാറുകയാണ് ലാബുകളുടെ ജോലി എന്നും വൈകല്യം കണ്ടെത്തേണ്ടത് ഡോക്ടർമാരാണെന്നുമാണ് ശങ്കേഴ്സ് ലാബ് ഉടമ ഡോ.മണികുമാറിന്റെ പ്രതികരണം.അതേസമയം, ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!