കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന 18 യാത്രക്കാരെയാണ് ഇന്നലെ നായ കടിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു തെരുവുനായയുടെ ആക്രമണം. ആദ്യം രണ്ട് സ്ത്രീകളെയായിരുന്നു നയാ കടിച്ചത്. അവരുടെ വസ്ത്രവും നായ കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെ കൂടുതൽ പേർക്ക് കടിയേറ്റു. സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. മൊത്തം 18 പേരെ നായ ആക്രമിച്ചു. ഇവരെല്ലാം ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.അതേസമയം, നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റെയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. പോർട്ടർമാരും റെയിൽവേ ജീവനക്കാരും ചേർന്ന് വടിയും കല്ലും ഉപയോഗിച്ച് പികൂടാൻ ശ്രമിച്ചിരുന്നു. ഒടുവിൽ നായയെ എല്ലാവരും ചേർന്ന് തല്ലിക്കൊന്നു. എന്നാൽ തല്ലിക്കൊന്ന നായ അല്ല തങ്ങളെ കടിച്ചതെന്ന് കടിയേറ്റവർ പറയുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാത്രം നൂറോളം പട്ടികളുണ്ടെന്നാണ് കണക്ക്. നിയന്ത്രിക്കാൻ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്നാണ് റെയിൽവേയുടെ പരാതി. ഉത്തരവാദിത്തം റെയിൽവേക്കെന്ന് കോർപ്പറേഷനും പറയുന്നു.