കോഴിക്കോട്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭർത്താവിനെയും ആക്രമിച്ചെന്ന് പരാതി. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മുഹമ്മദിനെയും ഭർത്താവിനെയുമാണ് എരവന്നൂർ നാര്യച്ചാലിൽ അബ്ദുൽ ജലീൽ എന്നയാൾ ആക്രമിച്ചത്. ഫാത്തിമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഫാത്തിമയും ഭർത്താവും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.നാര്യച്ചാൽ-നാര്യച്ചാൽ മീത്തൽ പഞ്ചായത്ത് റോഡിൽ കഴിഞ്ഞ ദിവസമാണ് ഫാത്തിമയും ഭർത്താവും ആക്രമണത്തിനിരയായത്. പ്രദേശത്ത് താമസിക്കുന്ന ഭിന്നശേഷിക്കാരനായ വ്യക്തിയുടെ വീട് നിർമ്മാണത്തിന് വാഹനം പോകുന്നത് സമീപവാസി റോഡിൽ കല്ലിട്ടതിനെ തുടർന്ന് തടസ്സപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. ഇതേ തുടർന്നാണ് വൈസ് പ്രസിഡന്റ് സംഭവ സ്ഥലത്ത് എത്തിയത്.പഞ്ചായത്ത് റോഡിലെ തടസ്സം നീക്കം ചെയ്യുന്നതിനിടെ തന്നെയും ഭർത്താവിനെയും അക്രമിക്കുകയായിരുന്നുവെന്ന് ഫാത്തിമ പറഞ്ഞു. ഭർത്താവും സഹകരണ ബാങ്ക് ഡയറക്ടറുമായ കെ കെ മുഹമ്മദിന് തലയ്ക്കാണ് പരിക്കേറ്റത്.