ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വ്യാഴാഴ്ചയാണ് ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്.മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ആയിരുന്ന യോവ് ഗാലന്റിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടയാണ് യോവ് ഗാലന്റിനെ പ്രതിരോധ മന്ത്രി പദത്തിൽ നിന്ന് നീക്കിയത്.ഹമാസ് നേതാവ് മുഹമ്മദ് ഡീഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്റിക്കറിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹമാസിന്റെ സൈനീക മേധാവിയായ ഇയാൾ ഒക്ടോബർ ഏഴിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നിൽ നിർണായ പങ്കുവഹിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഐസിസി മൂന്നുപേർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.വംശഹത്യ ,യുദ്ധക്കുറ്റങ്ങൾ തുടങ്ങിയവയ്ക്ക് വ്യക്തികളെ വിചാരണ ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കോടതിയാണ് ഐസിസി. നെതർലാൻഡ്സിലെ ഹേഗിലാണ് ഐസിസിയുടെ ആസ്ഥാനം. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കേൾക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു അവയവമായ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്ന് ഐസിസി വ്യത്യസ്തമാണ്.