കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ മുനവര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി. തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച മരിച്ച സാഹചര്യത്തില്‍ നാല് സ്‌ക്വാഡുകളായാണ് ഹെല്‍ത്ത് ഓഫീസറുടെ നേതൃത്തത്തിൽ പരിശോധന നടത്തിയത്. മരിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.ബീച്ചിലെ ഓപ്പണ്‍ സ്റ്റേജ് പരിസരത്തും സൗത്ത് ബീച്ച്, ഭട്ട് റോഡ്, പുതിയങ്ങാടി ഭാഗങ്ങളിലും ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധന നടന്നു. അനധികൃത കടകളെല്ലാം നീക്കാന്‍ നിര്‍ദ്ദേശം നല്‍കി. പരിശോധനയിൽ 19 കച്ചവടക്കാര്‍ക്ക് പിഴയിട്ടു. ബീച്ച് കൈയേറി കച്ചവടം നടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയ കടക്കാരെ ഒഴിപ്പിച്ചു. പന്തലും മേശയും കസേരകളുമിട്ടായിരുന്നു നിരവധി പേർ അനധികൃത കച്ചവടം നടത്തിയിരുന്നത്.ബീച്ചിനടുത്തുള്ള ഇത്തരത്തിലുള്ള കച്ചവട സ്ഥാപനങ്ങളെല്ലാം ആരോഗ്യ വിഭാഗം പൊളിച്ചുമാറ്റി. വണ്ടിയില്‍ കച്ചവടം ചെയ്യുന്നതിന് മാത്രം ലൈസന്‍സുള്ളവര്‍ കടലോരത്ത് പൂഴിയില്‍ പന്തല്‍ കെട്ടി കച്ചവടം ചെയ്തതാണ് നീക്കിയത്. ഇവ നീക്കാന്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ വ്യാപാരികൾ കടകൾ പൊളിച്ച് നീക്കിയിരുന്നില്ല. വൃത്തിഹീനമായി ഭക്ഷണം കൈകാര്യം ചെയ്തതായി കണ്ടവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!