തിരുവനന്തപുരം: അയൽവാസിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിയായ സുനിൽ കുമാറിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാരേറ്റ് പേടികുളത്താണ് ഇന്നലെ രാത്രി നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ അരും കൊല. കാരേറ്റ് പേടികുളം സ്വദേശി ബാബുരാജിനെ അയൽ വാസിയായ സുനിൽ കുമാർ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സുനിൽ കുമാർ മദ്യപിച്ചെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിലൂടെ പോകുന്നവരെ മർദ്ദിക്കുന്ന സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. ഇന്നലെയും മദ്യപിച്ചെത്തി ബഹളം വച്ച സുനിൽ കുമാറിനെ, ബാബുരാജ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ സുനിൽ കുമാർ കത്തികൊണ്ട് ബാബുരാജിൻ്റെ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. കഴുത്തറത്ത ശേഷവും ഇയാൾ കത്തിയുമായി സ്ഥലത്ത് തുടർന്നതോടെ ബാബുരാജിൻ്റെ സമീപത്തേക്ക് പോകാനോ ആശുപത്രിയിലേക്ക് മാറ്റാനോ നാട്ടുകാർക്ക് ആയില്ല.ഒടുവിൽ പൊലീസെത്തി സുനിൽ കുമാറിനെ അറസ്റ്റ് ചെയ്ത് മാറ്റിയതോടെയാണ്, ബാബുരാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിൻ്റെ വലതു ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മരിച്ച ബാബു രാജ് ചുടുകട്ട കമ്പനിയിലെ ജീവനക്കാരനാണ്. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സുനിൽ കുമാറിൻ്റെ അറസ്റ്റ് കിളിമാനൂർ പൊലീസ് രേഖപ്പെടുത്തി. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.