തിരുവനന്തപുരം: സ്ത്രീ വേഷം ധരിച്ചെത്തി മോഷണം നടത്തിയിരുന്ന യുവാവ് പിടിയിൽ. കൊല്ലം ചാവറ സ്വദേശി വിനീത് ക്ലീറ്റസാണ് അറസ്റ്റിലായത്. ലക്ഷങ്ങൾ വില വരുന്ന ആന്തൂറിയം ചെടികളാണ് യുവാവ് മോഷ്ടിച്ചിരുന്നത്.അമരവിള കൊല്ലയിൽ മഞ്ചാംകുഴിയിലെ ഐആർഡിഇ റിട്ട. ഉദ്യോഗ്‌സഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടിൽ വളർത്തിയിരുന്ന പ്രത്യേക ഇനത്തിൽപ്പെട്ട ഇരുന്നൂറോളം ആന്തൂറിയം ചെടികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കവർന്ന ആന്തൂറിയം ചെടികൾക്ക് രണ്ട് ലക്ഷത്തോളം വിലവരും.2011 മാർച്ചിലും, കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുൻപും വിനീത് സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അലങ്കാരച്ചെടികളുടെ പരിപാലനത്തിൽ 2017-ൽ രാഷ്‌ട്രപതിയുടെ അവാർഡ് നേടിയവരാണ് ജപമണിയും ഭാര്യ വിലാസിനി ഭായിയും.സംഭവത്തിന് പിന്നാലെ പ്രതി ബാംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇയാൾ ചെടികൾ വിൽപന നടത്തിയിരുന്നത്. ഇതിന് മുൻപും ഇയാൾ ഇത്തരത്തിൽ മോഷണം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.