പാലക്കാട്: കേരളത്തിലേക്ക് കഞ്ചാവുമായെത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ യുവതികൾ പിടിയിൽ. ശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശിനികളായ ടുൺടുണി മൊണ്ടൽ, മസീദബീബി എന്നിവരാണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെയാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് യുവതികൾ കുടുങ്ങിയത്. ഇവരിൽ നിന്നും 20 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിലാണ് യുവതികൾ കേരളത്തിലേക്കെത്തിയത്. കൈക്കുഞ്ഞുങ്ങളുമായി എസി കോച്ചിലായിരുന്നു യാത്ര. ആർപിഎഫ് ക്രൈം ഇൻറലിജൻസും പാലക്കാട് എക്സൈസ് വിഭാഗവും പരിശോധന നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവതികളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് പത്ത് ലക്ഷത്തോളം രൂപ വില വരും. പരിശോധനകളിൽ നിന്ന് ഒഴിവാകാനാണ് കൈക്കുഞ്ഞുങ്ങളുമായി യുവതികൾ യാത്ര ചെയ്തെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, എക്സൈസ് സിഐ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ പാലക്കാട് എക്സൈസ് സർക്കിൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.