കാസര്‍കോട്: കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. അപകടത്തിൽ പരപ്പനങ്ങാടി സ്വദേശി കോയമോൻ മരിച്ചു, മുനീര്‍ എന്നയാളെ കാണാതായി. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 34 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിച്ചു. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ഇവരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്.