തിരുവനന്തപുരം: സമാനതകളില്ലാത്ത തിരിച്ചടി സിപിഎമ്മിനും പിണറായി വിജയനും നൽകിയിരിക്കുകയാണ് പി വി അൻവർ. സംഭവത്തിൽ പ്രതികരണവുമായി മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പും രംഗത്തെത്തി. തീയായി മാറിയിരിക്കുന്ന പി.വി. അൻവറിനു പിന്നിൽ സിപിഎമ്മിലേയും പുറത്തേയും പ്രബല ലോബികളുണ്ട്. സഹയാത്രികരായ കെ.ടി.ജലീൽ, കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവരും താമസിയാതെ അൻവറിന്റെ പാത പിന്തുടരുമെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. പിണറായി വിജയന്‍റെ ഏകാധിപത്യ സമീപനത്തിൽ അസ്വസ്ഥരായ എം.എ.ബേബി, തോമസ് ഐസക്, എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, എളമരം കരീം, ജി.സുധാകരൻ, പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, പി.ജയരാജൻ തുടങ്ങിയവരുടെ രഹസ്യ പിന്തുണ അൻവറിനുണ്ട്.പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പിണറായിയെ കത്തുന്ന സൂര്യൻ എന്ന് സ്തുതിച്ച ഗോവിന്ദനുള്ള തിരിച്ചടിയാണ് പിണറായി കെട്ടുപോയ സൂര്യൻ എന്ന പി.വി. അൻവറിന്റെ വിശേഷണം.ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭീകരതോൽവിക്കു ശേഷം പാർട്ടിയുടെ ഭാവിയെപ്പറ്റി ആശങ്കാകുലരായ സി.പി.എം അണികൾ അൻവർ ഉയർത്തിയ കാര്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങളിൽ കടുത്ത വിമർശനങ്ങളെ മുഖ്യമന്ത്രിക്ക് നേരിടേണ്ടിവരുമെന്നും ചെറിയാന്‍ ഫിലിപ്പ് സമൂഹ മാധ്യമത്തില്‍ കുറിച്ചു