അബുദാബി: യുഎഇ-ഇന്ത്യ സർവീസിൽ എയർ ഇന്ത്യ എക്സ്പ്രസ് സൗജന്യ ബാഗേജ് പരിധി 30 ൽ നിന്നും 20 ആയി വെട്ടിക്കുറച്ചത്തിനെതിരെ പ്രവാസികൾ വൻ പ്രതിഷേധത്തിൽ ആയിരുന്നു. അതിന്റെ ഫലമായി ആ തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു. ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം.കഴിഞ്ഞ ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ബാഗേജ് പരിധി 30ൽനിന്ന് 20 കിലോയാക്കി കുറച്ചിരുന്നത്. എല്ലാ സമയത്തും നിറയെ യാത്രക്കാരുള്ള ഏറ്റവും ലാഭകരമായ യുഎഇ-ഇന്ത്യ സെക്ടറിലെ യാത്രക്കാരെ പിഴിയുന്ന എയർലൈൻ ബഹിഷ്ക്കരിക്കണമെന്ന് വരെ ചില സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.എയർലൈനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും വ്യോമയാന മന്ത്രാലയത്തിനും വെട്ടിക്കുറച്ച ബാഗേജ് പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയും നൽകിയിരുന്നു. സൗജന്യ ബാഗേജ് പരിധി പുനഃസ്ഥാപിച്ചതിനെ പ്രവാസികൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.