കോഴിക്കോട്: നിയമം ലംഘിച്ച് ചെറുമീനുകളെ പിടിച്ച രണ്ട് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റും വടകര തീരദേശ പോലീസും ചേർന്നാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. ബേപ്പൂരിൽ നിന്നുള്ള ‘മഹിദ’, ചോമ്പാലയിൽ നിന്നുള്ള ‘അസർ’ എന്നീ ബോട്ടുകളാണ് നിയമംലംഘിച്ച് ചെറുമീനുകളെ പിടിച്ചത്. 1000 കിലോയോളം ചെമ്പൻ അയല ഇനത്തിൽ പെട്ട ചെറുമത്സ്യവുമായാണ് ബോട്ടുകൾ എത്തിയത്.ചെമ്പാൻ അയലയ്ക്ക് കുറഞ്ഞത് 11 സെന്റീമീറ്റർ വലിപ്പം വേണമെന്നാണ് നിയമം (മിനിമം ലീഗൽ സൈസ്). ഇതിൽ കുറവ് വലിപ്പമുള്ള മീനുകൾ പിടികൂടി വിൽപ്പന നടത്തരുതെന്ന് പറയുന്നു. അയല 14 സെന്റീമീറ്റർ മത്തിക്ക് 10 സെന്റീമീറ്ററും ഉണ്ടായിരിക്കണം എന്നാണ് പുതിയ നിയന്ത്രണത്തിനുള്ള മാനദണ്ഡം. ഇങ്ങനെ ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.ബേപ്പൂരിൽ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ്‌ഐ രാജൻ, സിപിഒ ശ്രീരാജ്, റെസ്‌ക്യൂ ഗാർഡുമാരായ വിഷ്‌നേശ്, താജുദ്ദീൻ എന്നിവരും ചോമ്പാലയിൽ തീരദേശ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ, റെസ്‌ക്യൂ ഗാർഡുമാരായ വിഷ്ണു, ശരത് എന്നിവരും ചേർന്നാണ് ബോട്ടുകൾ പിടികൂടിയത്. മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് മീൻപിടിക്കുന്ന ബോട്ടുകളും എൻജിനും ഉൾപ്പെടെ കസ്റ്റഡിയിലെടുക്കുമെന്ന് ഫിഷറീസ് അസി. ഡയരക്ടർ സുനീർ അറിയിച്ചു.