കൊച്ചി: കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളിൽ സജീവമാകുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാൺകിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.പ്രിയദർശന്റെ കിളിച്ചുണ്ടൻ മാമ്പഴത്തിലാണ് ആദ്യമായി ഗാനരചന നിർവഹിച്ചത്. തുടർന്ന് പട്ടണത്തിൽ സുന്ദരൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, വെട്ടം, ജലോത്സവം, സർക്കാർ ദാദ, തട്ടുംപുറത്ത് അച്യുതൻ തുടങ്ങിയ നിരവധി സിനിമകളിൽ ഗാനങ്ങൾ ഒരുക്കി.