തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാർ. എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേ ഉള്ളൂ എന്നും സുനിൽ കുമാർ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കാക്കിയത്. പകൽ സമയത്ത് പ്രശ്നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിർത്തിയത് എന്നും അദ്ദേഹം പറഞ്ഞു. പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിൽ. നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. ബിജെപി സ്ഥാനാർഥി ആർഎസ്എസ് നേതാക്കൾക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല. പൊലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാൻ ആരാണ് തീരുമാനിച്ചത്?. പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനിൽ കുമാർ പറയുന്നു.ബിജെപി സ്ഥാനാർഥിയെ രാത്രി ആംബുലൻസിൽ എത്തിച്ചത് യാദൃശ്ചികമല്ല. ആരാണ് പിന്നിലെന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം. എഡിജിപിയെ ബന്ധപ്പെടുത്തി ഒരു കമന്റ് പറയാനില്ല. തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സിപിഐയുടെ ആവശ്യം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും.റിപ്പോർട്ട് പുറത്തുവിട്ടാലേ ചേരയാണോ മൂർഖനാണോ എന്നറിയൂവെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.അതേസമയം, എഡിജിപി അജിത് കുമാറിനെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിച്ച് പൂരം കലക്കിയെന്ന ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷകന്‍ വിആര്‍ അനൂപ് പരാതി നല്‍കിയത്. അജിത് കുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.കേരള പൊലീസ് അസോസിയേഷന്റെ സമ്മേളന വേദിയില്‍ എംആര്‍ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിനിടയിലാണ് ഈ പരാതി. അതിനു പിന്നാലെയാണ് അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി പിവി അന്‍വര്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയത്. സോളാര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപെടുത്തല്‍ ഓഡിയോയുമായാണ് എംഎല്‍എ വാര്‍ത്താ സമ്മേളനം നടത്തിയത്. സോളാര്‍ കേസ് അട്ടിമറിച്ചതില്‍ പ്രധാന ഉത്തരവാദി എംആര്‍ അജിത്ത് കുമാറാണെന്ന് അന്‍വര്‍ ആരോപിച്ചു. എംആര്‍ അജിത്ത് കുമാര്‍ തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തിന് തൊട്ടടുത്തായി വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറില്‍ 12000/15000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് അജിത്ത് കുമാര്‍ പണിയുന്നതെന്നും പിവി അന്‍വര്‍ ആരോപിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!