ന്യൂഡല്‍ഹി: പനിയോ ജലദോഷമോ വന്നാൽ സ്വയം ചികിത്സ നടത്തുന്നവരാണ് നമ്മളിൽ പലരും. പല മരുന്നുകളും ഡോക്ടറുടെ നിർദേശം ഇല്ലാതെ വെറുതെ വാങ്ങി കഴിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാൽ ഇത്തരത്തിൽ പലരും വാങ്ങി കഴിക്കുന്ന ചില മരുന്നുകൾ നിരോധിച്ചിരിക്കുകയാണ് സർക്കാർ. 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ ആണ് സർക്കാർ നിരോധിച്ചിരിക്കുന്നത്. പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ഇവ മനുഷ്യർക്ക് അപകടമുണ്ടാകാൻ കാരണമാകും എന്ന കാരണത്താൽ ആണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 12നാണ് ആരോഗ്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും. മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു. 2023ല്‍ 14 കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ചിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!