തിരുവനന്തപുരം: കേരളത്തിൽ എലിപ്പനി മരണങ്ങൾ വർധിക്കുന്നു. ഈ വർഷം ഇതുവരെ 121 പേർ എലിപ്പനി ബാധിച്ച് മരിച്ചു എന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ 102 മരണങ്ങൾ എലിപ്പനി ബാധയെ തുടർന്നാണെന്ന് സംശയിക്കുന്നുമുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ കണക്കുകൾ വളരെ കൂടുതലാണ്. 2023ൽ സംസ്ഥാനത്താകെ എലിപ്പനി സ്ഥിരീകരിച്ച 831 പേരിൽ 39 പേർ മരിച്ചു. 2022ൽ 121 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 2482 പേർക്കാണ് 2022ൽ രോഗംബാധ സ്ഥിരീകരിച്ചത്.ജൂണിൽ 18 പേരും ജൂലൈയിൽ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച് മരിച്ചു. എക്കാലത്തെയും ഉയർന്ന എലിപ്പനി കണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്യുന്നത്. 1916 പേർക്ക് രോഗബാധ. 1565 പേർക്കാണ് എലിപ്പനി സംശയിച്ചത്. 121 മരണം സ്ഥിരീകരിച്ചപ്പോൾ, 102 മരണം സംശയപ്പട്ടികയിലാണ്. ഈ വർഷം ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിൻറെ തെളിവായി മാറുകയാണ് ഈ കണക്കുകൾ.സംശയ പട്ടികയിലെ മരണങ്ങൾ കൂടി ചേർത്താൽ 2021 മുതൽ 822 പേരാണ് എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. പ്രളയമുണ്ടായ 2018ൽ പോലും സർക്കാരിൻറെ ഔദ്യോഗിക കണക്ക് അനുസരിച്ച് 32 പേർ മാത്രമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 14 പേരായിരുന്നു പ്രളയം ആവർത്തിച്ച 2019ൽ എലിപ്പനി മൂലം മരിച്ചത്. എലിപ്പനിക്കെതിരെ ഫലപ്രദമായ പ്രതിരോധമാർഗവും ചികിത്സയുമുണ്ട്. എന്നിട്ടും രോഗകണക്ക് ഉയരുന്നതിൻറെ കാരണം താഴെത്തട്ടിലെ പ്രതിരോധപ്രവർത്തനങ്ങളിലും നിരീക്ഷണത്തിലുമുള്ള പോരായ്മയാണ്.ഇത്തവണ മഴക്കാല പൂർവ ശുചീകരണം കാര്യമായിയുണ്ടായില്ല. ഇതിന് പുറമേ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കാനുള്ള നിർദ്ദേശം ഫലപ്രദമായി ആളുകളിലേക്ക് എത്തുന്നുണ്ടോ എന്ന പരിശോധിക്കണമെന്നാണ് ആരോഗ്യ വിഗദ്ധർ നിർദേശിക്കുന്നത്. പല കേസുകളിലും എലിപ്പനി സ്ഥിരീകരിക്കുന്നത് രോഗി അതിഗുരുതാവസ്ഥയിലെത്തുമ്പോഴാണ്. എലിപ്പനി ബാധിച്ചാൽ വളരെ വേഗം ആന്തരികാവയവങ്ങളെ ബാധിക്കും. അതിനാൽ നേരത്തെ രോഗം കണ്ടെത്തണം സൈലൻറ് കില്ലറാണ് എലിപ്പനി. പ്രതിരോധിക്കേണ്ടതും തിരിച്ചറിയേണ്ടതും നിർണായകമാണെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.