കോഴിക്കോട്: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ സ്വർണത്തട്ടിപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. 26 കിലോ സ്വർണ്ണ തട്ടിയ മുൻ ബാങ്ക് മാനേജർ മധു ജയകുമാർ ആണ് പിടിയിലായത്. തെലങ്കാനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തെലങ്കാന പോലീസിന്റെ കസ്റ്റഡിയിൽ നിന്നും മധുവിനെ അറസ്റ്റ് ചെയ്യാൻ കേരള പോലീസിന്റെ അന്വേഷണ വിഭാഗം പുറപ്പെട്ടു.മൂന്ന് വർഷത്തോളം ബാങ്കിലുണ്ടായിരുന്ന മാനേജർ സ്ഥലംമാറി പോകുന്നു. പിറകെ എത്തിയ പുതിയ മാനേജർ നടത്തിയ പരിശോധനയിൽ ബാങ്കിലെ 26 കിലോ സ്വർണ്ണം വ്യാജമാണെന്ന് തളിയുന്നു. സ്ഥലം മാറ്റിയ മുൻ മാനേജർ പുതിയ സ്ഥലത്ത് ചുമതല ഏൽക്കാതെ മാറി നിൽക്കുന്നു. പിന്നീട് ഫോൺ സ്വിച്ചോഫാക്കി മുങ്ങുന്നു. ഒടുവിൽ എല്ലാത്തിനും പിറകിൽ സോണൽ മാനേജറാണെന്നും, കാർഷിക വായ്പയുടെ മറവിൽ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേർന്ന് വൻ തട്ടിപ്പാണ് നടന്നതെന്ന വ്യക്തമാക്കി വീഡിയോ യുമായി മുഖ്യ പ്രതി രംഗത്തെത്തുന്നു. 17 കോടിയുടെ സ്വർണ്ണം നഷ്ടമായ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ നടന്നത് അവിശ്വനീയമായ കഥകളാണ്.സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വർണ്ണം ആണ് പണയം വെച്ചതെന്നും, സോണൽ മാനേജരുടെ നിർദേശ പ്രകാരം ആണ് കാർഷിക ഗോൾഡ് ലോൺ നൽകിയതെന്നുമാണ് മധ ജയകുമാറിന്റെ പ്രധാന വിശദീകരണം. ഇക്കാര്യങ്ങളിലെല്ലാം പ്രതി അറസ്റ്റിലായതോടെ വിവരം ലഭിക്കും.കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്ക് ഓഫിസിൽ എത്തി പരിശോധന നടത്തും. ബാങ്ക് രജിസ്റ്ററുകളാണ് അന്വേഷണ സംഘം പരിശോധിക്കുക. കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷം ജില്ലാ ക്രൈം ബ്രാഞ്ചു സംഘം ആദ്യമായാണ് ബാങ്കിൽ നേരിട്ട് എത്തുന്നത്. ബാങ്ക് മുൻ മാനേജർ മധ ജയകുമാറിന്റെ വിഡിയോയിൽ പറയുന്ന സ്വകാര്യ ധന കാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണ സംഘം നേരിട്ട് കാണും. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാർ ആരോപിക്കുന്ന ബാങ്ക് സോണൽ മാനേജരെ ഉടൻ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.