കോഴിക്കോട്: മലപ്പുറത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. പൊതുസ്ഥലത്ത് എല്ലാവരും മാസ്ക് ധരിക്കണമെന്നാണ് നിർദേശം. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു,നിപ വൈറസ് ബാധയെ തുടർന്ന് 14കാരൻ മരിച്ച സാഹചര്യത്തിൽ ഇന്ന് 13 പേരുടെ സാമ്പിളുകൾ പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണുള്ളത്. ഹൈറിസ്ക് പട്ടികയിൽ 101 പേരുണ്ട്. 68 പേർ ആരോഗ്യപ്രവർത്തകരാണ്.തിരുവനന്തപുരത്തെ നാല് പേർ സമ്പർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയിൽ ഇതേ സമയം ഇവർ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്. മലപ്പുറം തുവ്വൂരിൽ പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്‍റെ കാരണം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മൃഗങ്ങളുടെ സാമ്പിളുകൾ എടുക്കും. മരിച്ച കുട്ടിയുടെ സഹപാഠികൾക്ക് കൗൺസിലിംഗ് നൽകും.അതിനിടെ നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യ വകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും നിർദേശിച്ചു.