കോഴിക്കോട്: മേച്ചേരിക്കുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥികളെ പുറത്ത് നിന്നെത്തിയ സംഘം മർദ്ദിച്ചു. മർദ്ദനത്തിൽ രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിൽ.പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ രണ്ട് വാഹനത്തിലായെത്തിയവരാണ് മർദ്ദിച്ചതെന്നാണ് കുട്ടികൾ പറയുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇതേ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയാണ് പുറത്ത് നിന്നും സംഘത്തെ എത്തിച്ച് മർദിച്ചതെന്നാണ് പരാതി.പ്രതികളെ പിടിക്കാനോ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനോ മാവൂർ പൊലീസ് തയ്യാറായില്ലെന്നും പരാതി. സംഭവം നടന്നത് കോമ്പൗണ്ടിന് പുറത്തായതിനാൽ ഇടപെടാനാവില്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. കമ്മീഷ്ണർക്ക് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം മെഡിക്കൽ കോളേജ് എസിപിക്ക് കൈമാറി.