ആലപ്പുഴ: മാന്നാറിലെ കൊലപാതകത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീണ്ടും ട്വിസ്റ്റ്. ‘ദൃശ്യം’ മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായാണ് പോലീസ് സംശയിക്കുന്നത്. കലയുടെ മൃതദേഹം ആദ്യം ആറ്റിൽ കളയാനാണ് പ്രതികൾ തീരുമാനിച്ചതെന്നും ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറിൽ എത്തിച്ചതെന്നുമാണ് വിവരം. എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു.മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് സംശയം. അതിനാല്‍ തന്നെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുകയെന്നത് കേസില്‍ അനിവാര്യമായിരിക്കുകയാണ്. നിലവില്‍ ഇയാള്‍ ഇസ്രയേലിലാണ്. 15 വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി.മാന്നാറിലെ കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസിൻ്റെ ശ്രമം. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പോലീസിന് ലഭിക്കു.അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലിസ് വേഗത്തിലാക്കിയിട്ടുണ്ട്. കല കൊല്ലപ്പെട്ടത് 2009 ലാണെന്ന് പറയുമ്പോഴും കൃത്യം നടന്ന സ്ഥലമോ തീയ്യതിയോ പൊലീസിന്റെ പക്കലില്ല. കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസപരിശോധനാ ഫലം ലഭിച്ചെങ്കിൽ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. രാസപരിശോധന ഫലം മറിച്ചായാൽ പൊലീസിന് തിരിച്ചടിയാകും. കലയുടെ മൃതദേഹം കൊണ്ടുവന്ന കാറുൾപ്പടെ പല തെളിവുകളും ഇനിയും കണ്ടെത്തേണ്ടതുണ്ട്.കലയുടെ ഭര്‍ത്താവ് ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ അനിലാണ് കേസിലെ ഒന്നാംപ്രതി. ഇപ്പോള്‍ അറസ്റ്റിലായ ബാക്കി മൂന്ന് പ്രതികളും ഇയാളുടെ ബന്ധുക്കളാണ്. രണ്ടാംപ്രതി ജില്‍ ഭവനത്തില്‍ ജിനുവും നാലാംപ്രതി കണ്ണമ്പള്ളില്‍ പ്രമോദും അനിലിന്റെ അച്ഛന്റെ അമ്മയുടെ സഹോദരിമാരുടെ മക്കളാണ്. മൂന്നാംപ്രതി കണ്ണമ്പള്ളില്‍ സോമരാജന്‍ അനിലിന്റെ ഏക സഹോദരിയുടെ ഭര്‍ത്താവാണ്. അനിലും ജിനുവും നേരത്തേ ഒരുമിച്ച് കെട്ടിടനിര്‍മാണ കരാര്‍ ഏറ്റെടുത്തു നടത്തുകയായിരുന്നു. പിന്നീട് ഇരുവരും വെവ്വേറെ കരാറുകാരായി. പ്രമോദ് ഡ്രൈവര്‍ജോലിയുള്‍പ്പെടെ പല തൊഴിലുകളും ചെയ്യുന്നയാളാണ്. ഭാര്യയുടെ വീട് ആക്രമിച്ചതിന്റെ പേരില്‍ അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. സോമന്‍ കെട്ടിടനിര്‍മാണത്തൊഴിലാളിയാണ്.