തിരുവനന്തപുരം: മൂന്നു വയസുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ മുത്തശ്ശന് പങ്കില്ലെന്ന് ആണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സംഭവം നടന്ന സമയത്ത് കുട്ടിയുടെ മുത്തശ്ശൻ വെയിറ്റിംഗ് ഷെൽട്ടറിൽ ഇരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചതിനു പിന്നാലെ ഇയാൾ നിരപരാധിയെന്ന് വ്യക്തമായതിനെ തുടർന്ന് പോലീസ് വിട്ടയക്കുകയും ചെയ്തു. കുട്ടിയുടെ ദേഹത്തേക്ക് ചായ അബദ്ധത്തിൽ മറിഞ്ഞിരിക്കാമെന്നാണ് പോലീസ് പറയുന്നത്.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് നടപടികളിലേക്ക് കടക്കാനുളള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. എന്നാൽ താനല്ല ഇത് ചെയ്തതെന്നും കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ ചായ വീണതാണെന്നും മുത്തച്ഛൻ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം നടന്ന സമയം ഇയാൾ പുറത്ത് വെയിറ്റിംഗ് ഷെൽട്ടറിൽ ഇരിക്കുന്നതായി കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് നിരപരാധിയെന്ന് കണ്ടെത്തി പൊലീസ് ഇയാളെ വിട്ടയച്ചിരിക്കുന്നത്.