തിരുവനന്തപുരം: സാധാരണക്കാർ വിലക്കയറ്റത്തിൽ പൊറുതി മുട്ടുമ്പോൾ ആശ്വാസമാകാതെ സപ്ലൈകോയും. സബ്സിഡി സാധനങ്ങളിൽ പലതും കിട്ടാനില്ല. മാത്രമല്ല വില കയറ്റത്തിൽ സാധാരണക്കാർ കൂടുതലും ആശ്രയിക്കുന്ന സപ്ലൈ കോയിലും വിലയുടെ കാര്യത്തിൽ രക്ഷയില്ല. പഞ്ചസാര ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ മാസങ്ങളായി സപ്ലൈകോയിൽ കിട്ടാനില്ല. സബ്സിഡി ഇല്ലാത്ത സാധനങ്ങൾക്ക് യാതൊരു വിലക്കുറവും ഇല്ലെന്ന് ജനങ്ങൾ പറയുന്നു. ഇപ്പോഴിതാ സപ്ലൈകോയുടെ അമ്പതാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.അതിനിടെ അനാവശ്യ പ്രചരണം സപ്ലൈകോയെ ബാധിച്ചെന്ന് ഭക്ഷ്യ സിവിൽ സ്പ്ലൈസ് മന്ത്രി ജി.ആർ.അനിൽ പ്രതികരിക്കുന്നത്. ഒന്നോ രണ്ടോ സബ്സിഡി സാധനങ്ങൾ ഇല്ല എന്നതിന് പകരം മറ്റ് ഉൽപ്പന്നങ്ങൾ പോലും ഇല്ല എന്ന് പ്രചരിപ്പിച്ചുവെന്നാണ് മന്ത്രി പ്രതികരിക്കുന്നത്. 11 കോടി രൂപ കച്ചവടം ഉണ്ടായിരുന്ന സപ്ലൈകോയുടെ വിറ്റുവരവ് ഇപ്പോൾ മൂന്ന് കോടിയിലേക്കും രണ്ടു കോടിയിലേക്കും താഴ്ന്നതായി മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.