ആലപ്പുഴ: വിസ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ നടുവിലെ മഠത്തിൽ പറമ്പിൽ വിഷ്ണുവിൻ്റെ ഭാര്യ അമ്മു എന്നു വിളിക്കുന്ന ഹരിത (24) ആണ് അറസ്റ്റിലായത്. നൂറോളം പേരിൽ നിന്ന് വിസ വാഗ്ദാനം നൽകി പണം തട്ടിയെന്നാണ് കേസ്.പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് കൊടുത്തിരുന്നതു പ്രകാരം യു.എ.ഇയിൽ നിന്നും നെടുമ്പാശേരി വിമാനതാവളത്തിൽ എത്തിയ യുവതിയെ വിമാന താവള സുരക്ഷാ ജീവനക്കാർ തടഞ്ഞുവെക്കുകയായിരുന്നു. വിവരം അറിഞ്ഞ് പുന്നപ്ര പൊലീസ് എത്തി യുവതിയെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻ്റു ചെയ്തു.കേസിൽ കഴിഞ്ഞ നവമ്പർ 14 ന് പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാർഡിൽ ശരവണഭവനിൽ രാജി മോൾ (38)നെ പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തിരുന്നു.ഇവർ റിമാൻ്റിലാണ്. രാജി മോളുടെ സഹോദരൻ വിഷ്ണുവിൻ്റെ ഭാര്യയാണ് ഹരിത.ഹരിതയും ഭർത്താവ് വിഷ്ണുവും, ഹരിതയുടെ സഹോദരൻ നന്ദുവും കേസിലെ പ്രതികളാണ്.നന്ദു ആണ് യു.എ.ഇയിലെ ചോക്ലേറ്റ് കമ്പനിയിലെ ജീവനക്കാരനാണെന്നും കമ്പനിയിൽ പാക്കിംഗിന് ആളെ ആവശ്യം ഉണ്ടെന്നും പറഞ്ഞ് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ചത്.വിഷ്ണുവിനേയും, നന്ദുവിനേയും ഇനി പിടികൂടാനുണ്ട്. 6500 രൂപ വീതം 100 ഓളം പേരിൽ നിന്നു വാങ്ങുകയും, കുറച്ചു പേരെ വിസിറ്റിംഗ് വിസയിൽ യു.എ.ഇ യിലേക്ക് ഇവർ അയക്കുകയും ചെയ്തിരുന്നു.അവിടെ ചെന്നപ്പോഴാണ് തങ്ങൾ തട്ടിപ്പിന് ഇരയായതായി മനസിലായത്. കുറച്ചു പേരെ മലയാളി സമാജം പ്രവർത്തകർ ഇടപെട്ട് നാട്ടിൽ എത്തിച്ചിരുന്നു. ഇനിയും 6 ഓളം പേർ ആഹാരവും, താമസസ്ഥലവും ഇല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നാണ് വിവരം.യു. എ. ഇ യിൽ എത്തിയവർ ഇങ്ങനെ ഒരു കമ്പനി ഇവിടില്ലെന്നും തട്ടിപ്പിന് ഇരയായെന്നുമുള്ള വിവരം നാട്ടിൽ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ രാജി മോളുടെ പുന്നപ്രയിലെ വീട്ടിലെത്തി ബഹളം ഉണ്ടാക്കിയപ്പോഴാണ് പുന്നപ്ര പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റു ചെയ്തത്.ഹരിപ്പാട്, എടത്വ, ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത് തുടങ്ങിയ സ്റ്റേഷനുകളിലും ഇവർക്കെതിരെ സമാനമായ കേസുളു ണ്ടെന്നും അന്വേഷണം നടന്നു വരുകയാണെന്നും പൊലീസ് പറഞ്ഞു.